Thursday, September 14, 2006

ആയുധത്തിനു വകതിരിവുണ്ടോ?

ആയുധത്തിനു വകതിരിവുണ്ടോ?

ശ്രീ പെരിങ്ങോടന്റെ, എന്റെലോകത്തില്‍ 'ബാലചന്ദ്രനിതെന്തുപറ്റി' എന്ന കുറിപ്പും നാല്‍പ്പത്തഞ്ചോളം പിന്മൊഴികളിലൂടെ നടന്ന സംവാദവും വായിചു. സമകാലിക സാഹിത്യവേദിയില്‍ സജീവമായിരുന്ന ഒരു ചര്‍ച്ചാവിഷയമായിരുന്നു അത്‌. അതിനെ വ്യത്യസ്ത തലങ്ങളില്‍ നിന്നുകൊണ്ടു സമീപിച്ച എല്ലവരോടും എന്റെ ചില ആശങ്കകളും, ആശകളും കൂടി ഞാന്‍ പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നു.
മുത്തശ്ശിമാര്‍ പറഞ്ഞു കേട്ടിട്ടൂള്ളതു പോലെ, 'ഈ കലികാലത്ത്‌ മണ്ണും പെണ്ണും ചമഞ്ഞ്‌, പ്രളയമടുക്കുമ്പൊള്‍'(പ്രളയമോ, ഒരു മൂന്നാം ലോകയുദ്ധമോ?), രക്ഷകനും ശിക്ഷകനുമായ ശസ്ത്രം ഏതു വേഷമണിയണമെന്നറിയാതെ അന്തിച്ചുനില്‍ക്കുമ്പോള്‍, ലോകാവസാനം എത്രയും നേരത്തേയാക്കാന്‍ അസഹിഷ്ണുതയുടെ കൊടുമുടികളായ ചിലര്‍ വര്‍ഗ്ഗീയഭ്രാന്തും, ലോകം കീഴടക്കാനുള്ള ആര്‍ത്തിയുമായി ലോകജനതക്കുമുന്നില്‍ ഭീകരരൂപം പൂണ്ട്‌ ചോദ്യചിഹ്നമാവുന്ന കാലഘട്ടത്തിലാണു നമ്മളിന്നു ജീവിക്കുന്നത്‌.ഇതൊന്നും കാണാന്‍ കഴിയാതെ നമ്മളിപ്പോഴും ജതിചിന്തയും, ചാതുര്‍വര്‍ണ്ണ്യവും, അയല്‍ക്കാരന്റെ മതവും മദപ്പാടും ചര്‍ച്ച ചെയ്ത്‌ സമയം കളയുകയല്ലെ?.
'ആദ്യം വീടു നന്നാക്കുക പിന്നെ നാടു നന്നാക്കാം' എന്നു പറയുമ്പോലെ, ആദ്യം അവനവന്റെ മനസ്സു നന്നാവട്ടെ.പിന്നീട്‌ നമ്മുടെ നമ്മുടെ മാതൃരാജ്യത്തെ സ്വന്തം വീടായി സങ്കല്‍പിച്ച്‌പരസ്പരകലഹം അതെന്തിന്റെ പേരിലായാലും ഒഴിവാക്കുക.അതിനുള്ള പോംവഴിയാണു നാമിപ്പോള്‍ ചിന്തിക്കേണ്ടത്‌.
നാട്ടില്‍ നടക്കുന്നകൊച്ചുകലഹങ്ങള്‍ക്കയാലും ആഗോളഭീകരതയ്ക്കായാലും ഇന്ന്‌ കാരണം മേല്‍പ്പറഞ്ഞ ജതി മത വര്‍ണ്ണവ്യവസ്തകളാണ്‌. തൊഴിലില്ലാത്ത യുവജനതയെ പലരീതിയില്‍ സ്വാധീനിച്ച്‌,വഴിതെറ്റിച്‌, വര്‍ഗ്ഗീയഭ്രാന്തിലേക്കും പിന്നീട്‌ ഭീകരതയിലേക്കും നയിക്കുന്നവര്‍ ഒരിക്കലും മനസ്സിലക്കാത്ത ഒരു കര്യമുണ്ട്‌, 'ഇതുകൊണ്ടൊന്നും ഒരിക്കലും ആരും ഒന്നുംതന്നെ നേടുന്നില്ല.
പരസ്പരം സമന്വയമില്ലാതെ വേര്‍തിരിച്ച്‌ നിര്‍ത്തേണ്ട ഒരു സംസ്കാരവും, ഒരു മതവും ജാതികളും ഈ ഭൂമുഖത്തുണ്ടായിട്ടില്ല.പല മീന്‍പറ്റങ്ങള്‍ സ്വൈരവിഹാരം നടത്തുന്ന ഒരു ജലാശയത്തില്‍ ഒരുപറ്റം മീനിനെ മത്രം പിടിക്കാനായി നഞ്ചുകലക്കാന്‍ തുടങ്ങുന്ന വിഢ്യാസുരന്മാരാണ്‌ ലോകം നശിപ്പിക്കാനായി സ്വയം നശിപ്പിക്കുന്ന,ഭീകരവാദം പ്രചരിപ്പിക്കുന്നവര്‍.
'അയല്‍പക്കത്താണ്‌ കൂറെന്നു പറഞ്ഞു ശകാരിക്കുന്ന വീട്ടുകാരും, നമ്മളെ നശിപ്പിക്കാനാണ്‌ അയല്‍ക്കാരന്‍ പറയുന്നതും സ്നേഹം കാണിക്കുന്നതും എന്നറിയാതെ സ്വന്തം വീടിനു തീ കൊളുത്തുന്ന കുട്ടിയും' ഇതൊക്കെയാണ്‌ എന്റെ മനസ്സിലേക്കോടിയെത്തിയ ചിത്രങ്ങള്‍.ആര്‍ക്കാണ്‌ ഇവരെയൊക്കെ ഒന്നു തിരുത്താന്‍ കഴിയുക?.ചരിത്രത്തിലൂടെ തിരിഞ്ഞ്‌നടന്ന്‌, ഉറവിടം വരെ ചെന്ന്‌, മറ്റുസംസ്കൃതികളുടെ വന്നുചേരലിനുമുമ്പുള്ള ഭാരതീയസംസ്ക്കാരത്തെക്കുറിച്ചൊന്നു പഠിക്കാനും കണ്ടെത്തുന്നവ പങ്കു വെക്കാനും ആരെങ്ങിലുമൊന്നു മുന്നോട്ടു വന്നിരുന്നെങ്കില്‍...ഇന്നുള്ള തരത്തിലുള്ള ജാതിചിന്തയും ചാതുര്‍വര്‍ണ്ണ്യവും ചിന്തിക്കാന്‍ പോലും കഴിയാത്ത പച്ചമനുഷ്യരായി ജീവിച്ച ഭാരതീയരെയായിരിക്കും അവര്‍ക്കു കണ്ടെത്താന്‍ കഴിയുക.
ഈ വൈകിയ വേളയിലെങ്കിലും ഭാരതീയരായ എല്ലാവരുടെയും മതം ഭാരതീയത എന്നതാവണം. മറ്റെന്തൊക്കെയായാലും, ആരൊക്കെ തമ്മില്‍ തല്ലിയാലും, ലോകനാശകാരികളായ രാസ,ജൈവായധങ്ങള്‍ ഭാരതത്തിനു നേരെ പാഞ്ഞടുക്കുന്ന ഒരു സന്ദര്‍ഭമുണ്ടായാല്‍ ഇവനേതു മതക്കാരനാണ്‌, ഏതു ജാതിയാണ്‌,ആരെ എതിര്‍ത്തവനാണ്‌,ആര്‍ക്ക്‌ ജയ്‌ വിളിച്ചവനാണ്‌ എന്നൊക്കെ വേര്‍തിരിച്ചായിരിക്കില്ല നമ്മുടെ മേല്‍ സംഹാര താണ്ടവമാടുക.
ഇതു മനസ്സില്‍ വെച്ച്‌ ജാതി,മത,വര്‍ണ്ണ,വര്‍ഗ്ഗവ്യ്ത്യാസമില്ലാതെ ഓരോരുതരും മനുഷ്യരായി മാറാനും മറ്റുള്ളവരെയും മനുഷ്യരായിക്കാണാനും ഇടവരട്ടെ എന്ന്‌ പ്രാര്‍ഥിക്കുന്നു.
ലോകാ സമസ്താ:
സുഖിനോ ഭവന്തു:

2 comments:

  1. രാജ് said...

    ഇങ്ങിനെയൊരാള്‍ ബ്ലോഗിങ് തുടങ്ങിയിരുന്നല്ലേ, ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. മലയാളം ബൂലോഗത്തിലേയ്ക്കു സ്വാഗതം.

  2. Raghavan P K said...

    യാദൃച്ഛികമായിട്ടാണ് ഈ പോസ്റ്റിങ് കാണാനിടയായത്.പെരിങോടന്റെ ബ്ലോഗ് പലര്‍ക്കും ഉത്തേജനം നല്‍കുന്നവയാണ്.